Description
“* നിത്യജീവിതമുണ്ടാക്കുന്ന അനേകം അടിമ വ്യവസ്ഥകളുടെ തടവറയിൽ അകപ്പെട്ട മനുഷ്യൻ പൂർണ്ണതയെ തിരയുന്നതിന്റെ ചരിത്രമാണ് ‘സർഗോന്മാദം’. മനുഷ്യൻ ഒരു പൂർണ്ണ ജീവിയാകുന്നത് ഭാവനയുടെയും യുക്തിയുടെയും അടിസ്ഥാന പ്രേരണകളെ തുല്യപ്രാധാന്യത്തോടെ ജീവിതത്തിലേക്ക് കൂട്ടിയിണക്കുമ്പോഴാണ് എന്ന തത്വചിന്തയെ സൂക്ഷ്മവും സമഗ്രവുമായി പഠനവിധേയമാക്കുകയാണ് ഇവിടെ. കുട്ടിക്കാലത്തെ സാമൂഹിക വിദ്യാഭ്യാസ രാഷ്ട്രീയ സാമ്പത്തിക സമ്മർദ്ദങ്ങളിലൂടെ അടിമത്വത്തിന്റെ തടവറകളിലേക്ക് മനുഷ്യർ തളയ്ക്കപ്പെടുന്നതിൽ തുടങ്ങി സർഗാത്മകതയുടെ അനന്തസാധ്യതകൾ കൊണ്ട് ആ തടവറകളെ ഭേദിക്കുന്നതിന്റെ വഴികളെ കണ്ടെത്തുന്നതിലേക്ക് അത് സഞ്ചരിക്കുന്നു. സർഗാത്മകതയുടെ പൂർണ്ണതകൊണ്ട് അനശ്വരരായ ലിയനാർഡോ ഡാവിഞ്ചി, അൽഹസൻ അൽ ഹാഷം, ഗെയ്‌ഥേ, ആൽബർട്ട് ഐൻസ്‌റ്റൈൻ, ജോർജ് മെലിയസ്, ജയിംസ് കാമറൂൺ തുടങ്ങിയ പ്രതിഭകളുടെ ജീവിതത്തെ പഠനവിധേയമാക്കി കൊണ്ട് മസ്തിഷ്‌കത്തിന്റെ ഏറ്റവും സൂക്ഷ്മതലങ്ങളിൽ നിന്നും സർഗാത്മകതയുടെ സാധ്യതകൾ എങ്ങനെയാണ് ഉരുവം കൊള്ളുന്നത് എന്ന് കണ്ടെത്തുന്നു. ഭാവനയുടെയും കഥയുടേയും ചിത്രകലയുടെയും ആധുനികശാസ്ത്രാന്വേഷണങ്ങളുടെയും വൈകാരികാനുഭവങ്ങളെ കോർത്തിണക്കിക്കൊണ്ട് സർഗാത്മകജീവിതത്തിന്റെ പുതിയ സ്വതന്ത്ര റിപ്പബ്ലിക്കിലേക്കുള്ള ഒരു മാനിഫസ്‌റ്റോ നിർമ്മിക്കുകയാണ് ‘സർഗോന്മാദ’ത്തിലൂടെ ജീവൻ ജോബ് തോമസ്. * സർഗാത്മകതയുടെ ഏറ്റവും സൂക്ഷ്മമായ സാധ്യത അത് മനുഷ്യന്റെ ആത്യന്തിക സ്വാതന്ത്ര്യത്തെ കുറിക്കുന്നു എന്നതാണ്. അടിമത്വം എന്നാൽ ഒരാളുടെ സർഗാത്മകതയെ അല്പം പോലും സ്വന്തം ജീവിതത്തിലേക്ക് പ്രയോഗിക്കാനാവാത്ത അവസ്ഥയാണ്. അങ്ങനെ നോക്കുമ്പോൾ ഇവിടെ ജീവിച്ച ഓരോ മനുഷ്യനും ചിലതലങ്ങളിൽ അടിമകളാകും. ചങ്ങലകൾക്കുള്ളിൽ കിടന്നുകൊണ്ട് അത് അനുവദിക്കുന്ന ഇടങ്ങളിൽ വച്ച് ഉടമകളും ആകും. പക്ഷെ ആത്യന്തികമായി നമ്മെ ബന്ധിച്ചിരിക്കുന്ന അടിമത്വത്തിന്റെ ചങ്ങലയെ ഭേതിക്കുമ്പോൾ മാത്രമേ മനുഷ്യജീവിതത്തിന്റെ യഥാർത്ഥ അനുഭവം ഒരാൾക്ക് സാധ്യമാവുകയൊള്ളൂ. ഒരു യന്ത്രത്തെക്കണക്ക് ഓരോ സാഹചര്യങ്ങളിലും ജോലിചെയ്യുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോരുത്തരും ഈ പ്രതിസന്ധി അനുഭവിക്കുന്നതാണ്. യാന്ത്രികജീവിതത്തിന്റെ ബാധ്യതയിൽ നിന്നും സർഗാത്മക ജീവിതത്തിന്റെ തുറസുകളിലേക്കുള്ള വഴികൾ തിരയാനുള്ള ശ്രമമാണ് ഈ പുസ്തകം. “
Reviews
There are no reviews yet.